തൃശൂർ : ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കർണാടക സ്വദേശിയായ യുവതിയുടെ പരാതിയിൽ പൂജാരി പിടിയിൽ. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ സഹ പൂജാരിയായ അരുൺ ആണ് കർണാടക പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും യുവതിയുടെ പരാതിയുണ്ട്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബ പ്രശ്നം തീർന്ന പേരിൽ ക്ഷേത്രത്തിലെത്തിയ സ്ത്രീയെ പിന്നീട് നിരന്തരം ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ എടുത്ത് കേരളത്തിൽ എത്തിച്ച് കാറിൽ വെച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി. ഇവരെ തുടർച്ചയായി ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ടതിന്റെ എല്ലാ രേഖകളും കർണാടക പൊലീസിനെ ലഭിച്ചിട്ടുണ്ട്. വഴങ്ങിയില്ലെങ്കിൽ മക്കൾ മരിച്ചു പോകുന്നതിനുള്ള പൂജ ചെയ്യുമെന്നുവരെ ഇവരെ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഓൺലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകൾക്കിടെ സഹായിച്ച് അരുൺ സൗഹൃദത്തിലായി.
കുടുംബത്തിനു മേൽ ദുർമന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതു മാറ്റാനായി പ്രത്യേക പൂജകൾ വേണമെന്നും അരുൺ പറഞ്ഞു. രാത്രികാലങ്ങളിൽ വിഡിയോ കോൾ ചെയ്തു നഗ്നയാവാൻ ആവശ്യപ്പെട്ടന്നും പരാതിയിൽ പറയുന്നു. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ദേവസ്ഥാനത്തെ മുഖ്യ പൂജാരി ഉണ്ണി ദാമോദരന്റെ അറിവോടെയാണു പീഡനമെന്നും പരാതിയിൽ പറയുന്നു. അരുണിന്റെ വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും ക്ഷേത്രത്തിലെ മുറിയിൽ വച്ചു മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.