

ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 12ല്‍ ഏഴ് സീറ്റ് ബിജെപി നേടി. പല വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് ജയിച്ചത്. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ച് സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല.
ഒരുപതിറ്റാണ്ടിന് പിന്നാലെയാണ് ഡല്‍ഹി ഭരണം ബിജെപി തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണ നേടിയ സീറ്റില്‍ രണ്ടെണ്ണം ബിജെപിക്ക് നഷ്ടമായി. ഏഴ് സീറ്റ് ബിജെപി നേടിയപ്പോള്‍ മൂന്ന് സീറ്റില്‍ എഎപി ജയിച്ചു. ഓരോ സീറ്റ് വീതം കോണ്‍ഗ്രസിനും ഫോര്‍വേഡ് ബ്ലോക്കിനും ലഭിച്ചു. രേഖ ഗുപ്ത ഒഴിഞ്ഞ ഷാലിമാര്‍ ബാഗ് ബി സീറ്റില്‍ ഇത്തവണ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത് അനിത ജെയ്ന്‍ ആയിരുന്നു. 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവരുടെ വിജയം. എഎപിയുടെ ബബിത റാണയെ ആണ് അനിത പരാജയപ്പെടുത്തിയത്.
നിലവില്‍ 250 സീറ്റുകളില്‍ 122 എണ്ണം ബി.ജെ.പിക്കും 102 എണ്ണം എ.എ.പിക്കും ഉണ്ട്. കോണ്‍ഗ്രസിന് ഇനി ഒമ്പത് സീറ്റുകളാണുണ്ടാവുക. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ കീഴിലെ ആദ്യതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെന്നാണ് ബിജെപി വിലയിരുത്തല്‍. ആംആദ്മി പാര്‍ട്ടിയുടെ ചുമതലയേറ്റ ശേഷം സൗരഭ് ഭരദ്വജിന്റെ കീഴില്‍ സീറ്റുകളൊന്നും നഷ്ടമായില്ലെന്ന ആത്മവിശ്വാസത്തിലാണ് എഎപി.