ബംഗളൂരു: ഹാസൻ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിലായി. ചിത്രദുർഗ ജില്ലയിലെ ഗുലിഹാൽ ടോൾ ഗേറ്റിന് സമീപത്ത് വെള്ളി രാത്രിയാണ് ഗൗഡ ഹിരിയുർ പൊലീസിന്റെ പിടിയിലായത്. പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി. ഹാസൻ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകൻ കൂടിയായ പ്രജ്വൽ ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിക്കുകയും ഇദ്ദേഹത്തിന് ലോക്സഭാ സീറ്റ് നൽകരുതെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തത് ദേവരാജയാണ്. കഴിഞ്ഞ വർഷമാണ് ജെഡിഎസുമായി ബിജെപി സഖ്യത്തിലാകുന്നത്. പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രജ്വൽ സ്ത്രീകളെ ഉപദ്രവിക്കുന്ന നിരവധി അശ്ലീല വിഡിയോകൾ പുറത്തുവന്നിരുന്നു. ഈ വിഡിയോകൾ പ്രചരിപ്പിച്ചത് ദേവരാജ് ആണെന്നായിരുന്നു ആരോപണം. എന്നാൽ അതിനുപിന്നിൽ തനിക്കു പങ്കില്ലെന്ന് വ്യക്തമാക്കി ദേവരാജ് രംഗത്തെത്തിയിരുന്നു.
2023 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്ജ്വൽ രേവണ്ണയുടെ പിതാവ് എച്ച്ഡി രേവണ്ണയെക്കെതിരായി ഹൊളെനെരസിപുരിയിൽനിന്ന് മത്സരിച്ച ബിജെപി നേതാവാണ് ദേവരാജ. ഏപ്രിൽ 26ന് രണ്ടാം ഘട്ട വോട്ടെടുപ്പിനു തലേന്നാണ് ലൈംഗിക ദൃശ്യങ്ങളടങ്ങിയ വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത്. വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടക്കുകയും ചെയ്തു. ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പിതാവ് എച്ച്.ഡി. രേവണ്ണ നിലവിൽ ജയിലിലാണ്.