തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞുടപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസം മൂർച്ഛിക്കുന്നതിനിടെ കേരളത്തിലെ ബി ജെ പിയിൽ പുതിയ ശൈലിക്ക് വഴി തുറക്കുന്നു. സംസ്ഥാന അധ്യക്ഷന്റെയോ സംസ്ഥാന മീഡിയ ചുമതലയുള്ള വ്യക്തിയുടെയോ മുൻകൂർ അനുമതി ഇല്ലാതെ ആരും മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നൽകുകയോ ചർച്ചയിൽ പങ്കെടുക്കുയോ ചെയ്യാൻ പാടില്ലെന്നാണ് സർക്കുലർ.
സംസാരിക്കാൻ പാടില്ല എന്ന് മാത്രമല്ല, പൊതു വിഷയങ്ങളിൽ പരാതി കൊടുക്കുന്നതും വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതും ഈ സർക്കുലറിലൂടെ ബി ജെ പി വിലക്കിയിട്ടുണ്ട്. 26 -05-2025 എന്ന തിയ്യതി വച്ചാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിന്റെ പേരിലാണ് സർക്കുലർ ഇറങ്ങിയിരിക്കുന്നത്. പൊതുവിഷയങ്ങളിൽ പരാതി കൊടുക്കുന്നതിൽ നിന്നും ബി ജെ പിയുടെ പാർട്ടി ഭാരവാഹികളെയോ ജനപ്രതിനിധികളെയോ മാത്രമല്ല, അംഗങ്ങളെയും വിലക്കിയിട്ടുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കുന്നതും അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുന്നതും വിലക്കിക്കൊണ്ടുള്ള ബി ജെ പി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ സർക്കുലർ
ബിജെപി സർക്കുലറിന്റെ പൂർണ്ണ രൂപം :-
നമസ്കാരം,
പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ ഭാരവാഹികളോ ജനപ്രതിനിധികളോ അംഗങ്ങളോ പൊതുവിഷയങ്ങളിൽ വ്യവഹാരങ്ങളിൽ ഏർപ്പെടാനോ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പരാതി നൽകാനോ പാടുള്ളതല്ല.
പാർട്ടി വക്താക്കളോ മീഡിയാ പാനലിസ്റ്റുകളോ അല്ലാതെ മറ്റാരും തന്നെ സംസ്ഥാന അധ്യക്ഷന്റെയോ സംസ്ഥാന മീഡിയാ പ്രഭാരിയുടെയോ മുൻകൂർ അനുവാദം കൂടാതെ പൊതുവിഷയങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനോ അഭിമുഖം നടത്തുവാനോ ചർച്ചകളിൽ പങ്കെടുക്കുവാനോ പാടുള്ളതല്ല.