400 സീറ്റ് ലക്ഷ്യമിട്ടു നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും 2026ലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റ് ആയി ഈ തെരെഞ്ഞെടുപ്പിനെ കാണുന്ന പിണറായി വിജയനും ഒരുപോലെ ഭയക്കുന്നത് ഭരണവിരുദ്ധവികാരം അഥവാ ആന്റി ഇന്കംബന്സിയെയാണ്. ബിജെപി രഹസ്യമായി നടത്തിയ സര്‍വ്വേയില്‍ മോദി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ട്ടിക്ക് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് മോദിയുടെ ഗ്യാരന്റി, 400 സീറ്റുകൾ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്ത്താന് ബിജപി തീരുമാനിച്ചത്. എന്നാൽ സിഎസ്ഡിസ്- ലോക്നീതി പ്രീപോള്‍ സര്‍വ്വേയില്‍ 40 ശതമാനം വോട്ടോടെ ബിജെപി അധികാരത്തിലും മോദി പ്രധാനമന്ത്രി സ്ഥാനത്തും തുടരുമെന്ന് കണ്ടെത്തിയിരുന്നു.
ബിജെപി സര്‍ക്കാര്‍ തുടരുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ പോലും മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുക അത്രയൊന്നും എളുപ്പമല്ലെന്നാണ് വിലയിരുത്തുന്നത്. കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കിട്ടാവുന്നതിന്റെ പരമാവധി സീറ്റുകള്‍ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തന്നെ ലഭിച്ചുകഴിഞ്ഞിരുന്നു. ഇനി അവര്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ആന്ധ്ര, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും ഒരു സീറ്റുപോലും ലഭിക്കില്ലന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സിഎസ്ഡിസ്- ലോക്നീതി പ്രീപോള്‍ സര്‍വ്വേയില്‍ കോണ്‍ഗ്രസിന് കേവലം 20 ശതമാനം വോട്ടുകള്‍ മാത്രമേ പ്രവചിക്കുന്നുള്ളൂ. എന്നാല്‍ ഇന്ത്യാ സഖ്യത്തിലെ ശക്തരായ മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നത് കൂടി ചേര്‍ക്കുമ്പോള്‍ ഏതാണ്ട് 35 ശതമാനം വോട്ടുകള്‍ ഇന്ത്യാ സഖ്യം നേടിയേക്കുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലും മോദിയുടെ ജനപ്രീതിയിലുമാണ് ബിജെപിയുടെ സകല പ്രതീക്ഷയും. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി, തമിഴ്നാട്ടിലെ ഡിഎംകെ, മഹാരാഷ്ട്രയിലെ ശരത്പവാറിന്റെ എന്‍സിപി, ബീഹാറിലെ രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ വിവിധപാര്‍ട്ടികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ വലിയ വോട്ടു ബാങ്കുകളുണ്ട്. ഈ വോട്ടുകളിൽ വിള്ളല്‍ വീഴ്ത്താന്‍ എളുപ്പത്തില്‍ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം.
തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നിശ്ചയിച്ചതു തന്നെ നരേന്ദ്രമോദിക്ക് എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി ഒന്നോ അതില്‍ കൂടുതല്‍ തവണയോ എത്താന്‍ വേണ്ടിയിട്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുറത്ത് കാണുന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ ബിജെപിക്കും മോദിക്കുമില്ലെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ നീരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് 400 സീറ്റു ലഭിച്ചത് 1984ല്‍ കോണ്‍ഗ്രസിനായിരുന്നു. അതാകട്ടെ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗം രാജ്യത്തെങ്ങും അലയടിച്ചതിന്റ ഭാഗമായിട്ടായിരുന്നു. അതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ഇത്ര വലിയ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നുമില്ല. നാനൂറ് സീറ്റ് എന്നത് പറയുന്നത് പോലെ എളുപ്പമല്ലെന്ന് മോദിക്കും കൂട്ടാളികള്ക്കുമറിയാം. ബിജെപിയുടെ പ്രചാരണരീതി ശ്രദ്ധിക്കുന്ന ആര്‍ക്കും അതു മനസിലാവുകയും ചെയ്യും.
കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരെയും ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുണ്ടെന്ന് സിപിഎമ്മും മനസ്സിലാക്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, വീണാവിജയന്റെ എക്സാലോജിക്ക് മാസപ്പടി കേസ്, സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത്, വിപണിയില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്തത് ഇവയൊക്കെ സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് കാരണമായി എന്ന് സിപിഎം വിലയിരുത്തുന്നു. ഇത് നേരത്തെ മനസിലാക്കിയത് കൊണ്ടാണ് എംഎല്‍എമാരും പിബി-കേന്ദ്ര കമ്മിറ്റിയംഗങ്ങളും അടക്കമുള്ള സീനിയര്‍ നേതാക്കളെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതും. പ്രതിപക്ഷമായ യുഡിഎഫ് ആകട്ടെ ഭരണവിരുദ്ധവികാരം തങ്ങളെ തുണക്കുമെന്ന കണക്കുകൂട്ടലിലാണ്. അവര്‍ വന്‍വിജയം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഭരണവിരുദ്ധവികാരം ഉണ്ടാകില്ലന്ന് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ലന്നതാണ് വസ്തുത.
ദേശീയപാര്‍ട്ടിയെന്ന സ്ഥാനം നിലനിർത്താന്‍ സിപിഎമ്മിന് കഴിയണമെങ്കിലും കേരളത്തില്‍ നിന്നും ആറോളം സീറ്റുകള്‍ ലഭിക്കണം. ബംഗാളില്‍ ഒരു സീറ്റുപോലും കിട്ടുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കില്ല. അപ്പോള്‍ കേരളം തന്നെയാണ് സിപിഎമ്മിന്റെ പച്ചത്തുരുത്ത്. ഇവിടെ അടിതെറ്റുന്നത് സിപിഎമ്മിന് ചിന്തിക്കാന്‍ പോലും കഴിയില്ല. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സകല അടവുകളും പുറത്തെടുത്താണ് കേരളത്തിലെ ഇടതുമുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു പോകുന്നത്