

കണ്ണൂർ : ലഹരി ഇടപാട് നടത്തുന്ന വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ യുവാവ് ആക്രമിച്ച സംഭവത്തിൽ, കസ്റ്റഡിയിലുള്ള പി കെ ബുജൈറിന്റെ സഹോദരനും യൂത്ത് ലീഗ് നേതാവുമായ പി കെ ഫിറോസിനെതിരെ ബിനീഷ് കോടിയേരി. സഹോദരന് അറസ്റ്റിലായതില്‍ പി കെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കുമോയെന്ന് ബിനീഷ് കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പി കെ ഫിറോസിന്റെ മുൻകാല പ്രസ്താവനകൾ തന്നെ കടമെടുക്കുകയാണെങ്കിൽ രാഷ്ട്രീയപ്പാർട്ടിയുടെ നേതാക്കളുടെ കുടുംബാംഗങ്ങൾക്ക് ഇത്തരത്തിലുള്ള വിഷയങ്ങൾ വന്നാൽ ആ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആ നേതൃസ്ഥാനത്തു നിന്ന് മാറിനിന്ന് മാതൃക കാണിക്കണമെന്നാണ്. മുസ്ലിം ലീഗ് നേതൃത്വം പി കെ ഫിറോസിന് രാജിവെക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുമെന്ന് വിശ്വസിക്കുന്നു. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
ലഹരി വസ്തുക്കളുമായി അറസ്റ്റിലായ ആൾ നൽകിയ വിവരമനുസരിച്ച് അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈർ പൊലീസ് കസ്റ്റഡിയിൽ. പികെ ഫിറോസിന്റെ അനുജന്റെ കൈയിൽ നിന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഉപകരണ ഉപകരണങ്ങളും കിട്ടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിനീഷ് കൊടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫിറോസിന്റെ മുമ്പത്തെ പ്രസ്താവനയും ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
പി കെ ഫിറോസ് പലപ്പോഴും പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതും വിഷയത്തെ മനസ്സിലാക്കാതെ സംസാരിക്കുന്നതും എന്താണെന്ന് കേരള സമൂഹത്തിന് മനസ്സിലായത് ഇന്നലെ രാത്രി മാത്രമാണ് എന്നും ബിനീഷ് കൊടിയേരി മറ്റൊരു കുറിപ്പിൽ പറയുന്നു.
ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. തുടർന്ന് പി കെ ബുജൈറിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.