


പട്ന : ബിഹാറില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവയുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനം. ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങള്‍ക്കും തിരക്കേറിയ പൊതുഇടങ്ങള്ക്കും സമീപം മത്സ്യവും മാംസവും തുറന്നുവച്ചു വില്ക്കുന്നതു നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
മികച്ച ആരോഗ്യം, കുട്ടികള്‍ക്കിടയിലെ അക്രമ പ്രവണതകള്‍ തടയുക എന്നീ ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ-മത സ്ഥാപനങ്ങള്‍ക്ക് സമീപം മത്സ്യ-മാംസാദികള്‍ വില്‍ക്കുന്നത് നിരോധിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ, സാമൂഹിക ഇടപെടലും വൃത്തി പാലിക്കുന്നുണ്ടെന്നും ആരുടേയും വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്നും പരിസ്ഥിതി മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാനും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിജയ് കുമാര്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അടിവരയിട്ട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ വരുമാനം വര്‍ധിച്ചുകൊണ്ടിക്കുകയാണ്. ഇതുമൂലം റോഡുകളില്‍ ഇരുചക്ര വാഹനങ്ങളുടേയും നാലുചക്ര വാഹനങ്ങളുടേയും എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയുണ്ടായി. വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്ക് അസൗകര്യം നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.