ആലപ്പുഴ : ആലപ്പുഴ നൂറനാട് മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ സംഘർഷം. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകരുടെ ശ്രമം. സംഘടിച്ചെത്തിയ സിപിഐ പ്രവർത്തകർ ശ്രമം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി പി.പ്രസാദ് ബഹിഷ്കരിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍നിന്ന് വിട്ടുനിന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവന് അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.
രാജ്ഭവന്റെ സെന്‍ട്രല്‍ ഹാളിലെ ഈ ചിത്രം നേരത്തെതന്നെ വെച്ചതാണെന്നും മുന്‍പ് പല പരിപാടികളും ഈ പശ്ചാത്തലത്തില്‍ നടന്നതാണെന്നും അതിനാല്‍ ചിത്രം നീക്കാനാകില്ലെന്നുമുള്ള നിലപാട് ഗവര്‍ണര്‍ സ്വീകരിച്ചു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. പിന്നീട് ഗവർണർ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പരിപാടി മാറ്റിയ സർക്കാർ നടപടിയെ ഗവർണർ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ ഗവർണർ പോരിന് വഴിതുറന്നത്.