കൊൽക്കത്തക്ക് മുമ്പ് ബംഗാളിന്റെ തലസ്ഥാനമായിരുന്നു മൂര്‍ഷിദാബാദ്. പ്ളാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ സിറാജ് ഉദ് ദൗളയായിരുന്നു ബംഗാളിന്റെ അവസാനത്തെ നവാബ്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡീഷ, ഇന്നത്തെ ബംഗ്ളാദേശ് എന്നീ പ്രദേശങ്ങള്‍ അടങ്ങുന്ന ബംഗാള്‍ പ്രവശ്യ അടക്കി ഭരിച്ച നവാബുമാരില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ കൊൽക്കത്ത ഇന്ത്യയുടെ തലസ്ഥാനമായി മാറി. ജനസംഖ്യയില്‍ അറുപത്തഞ്ച് ശതമാനവും മുസ്ലിം സമൂഹമുള്ള മൂര്‍ഷിദാബാദ് ഒരു കാലത്ത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പടയോട്ടത്തില്‍ സിപിഎം അവിടെ കടപുഴകി.
ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മൂര്‍ഷിദാബാദില്‍ നിന്നും മല്‍സരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ്. 2004 ൽ റായ്ഗഞ്ചിൽ നിന്നും 2014 ൽ കൊൽക്കത്ത നോർത്ത് ഈസ്റ്റിൽ നിന്നും ലോക്സഭയിലേക്കും 1990 മുതൽ 2001 വരെ ദീർഘകാലം രാജ്യസഭയിലേക്കും 2001-04 കാലഘട്ടത്തിൽ ബംഗാൾ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട സീനിയർ രാഷ്ട്രീയക്കാരനാണ് മുഹമ്മദ് സലിം . കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണയോടെയാണ് പൊളിറ്റ്ബ്യുറോ അംഗം കൂടിയായ മുഹമ്മദ് സലിം ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അബുതാഹിര്‍ ഖാനാണ് മൂര്‍ഷിദാബാദിലെ സിറ്റിംഗ് എംപി. 2019 ലാണ് സിപിഎമ്മില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കുന്നത്.
ബംഗാള്‍ മുഴുവനും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് പ്രചാരണം നടത്തുമെന്നാണ് മുഹമ്മദ് സലിം പറയുന്നത്. കോണ്‍ഗ്രസുമായി യോജിച്ചുകൊണ്ട് ബിജെപിക്കെതിരായുള്ള പോരാട്ടം നടത്തണമെന്ന് ആദ്യം മുതൽക്കെ ആവശ്യപ്പെടുന്നത് ബംഗാള്‍ സിപിഎം ആണ്. എന്നാല്‍ കേരളഘടകം ഈ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യശത്രുവായിരിക്കുമ്പോള് എങ്ങിനെ കോണ്‍ഗ്രസ്- സിപിഎം സഖ്യത്തെ അംഗീകരിക്കാന്‍ കഴിയുമെന്നാണ് ഇവിടുത്തെ നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ചോദിച്ചത്.
മൂര്‍ഷിദാബാദില്‍ കഴിഞ്ഞ തവണ തൃണമൂലിനെതിരെ കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്. സിപിഎം ആകട്ടെ ബിജെപിക്കും പിന്നില്‍ നാലാമതായി. കോണ്‍ഗ്രസിന് അവകാശപ്പെടാമായിരുന്നിട്ടും ബംഗാൾ പിസിസി ഇത്തവണ മൂർഷിദാബാദ് ദയാപൂര്‍വം സിപിഎം സംസ്ഥാനസെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ സിപിഎം അണികള്‍ക്ക് ഇതുകേട്ടാല്‍ അത്രപെട്ടെന്ന് ദഹിച്ചെന്ന് വരില്ല. എന്നാല്‍ ബംഗാളിലെ അവസ്ഥ അങ്ങനെയാണ്. അല്ലെങ്കില്‍ മമതയുടെ പത്ത് വര്‍ഷത്തെ ഭരണം സിപിഎമ്മിനെ അങ്ങനെയാക്കിത്തീര്‍ത്തു. കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് തൃണമൂല്‍ കരുതിയത്. എന്നാല്‍ മുർഷിദാബാദ് സിപിഎമ്മിനു നല്‍കിയെന്നും മുഹമ്മദ് സലിമാണ് സ്ഥാനാര്‍ത്ഥിയെന്നും വ്യക്തമായപ്പോൾ തൃണമൂല്‍ അങ്കലാപ്പിലായി.
കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന് വോട്ടു ചെയ്യുമോ എന്ന ചോദ്യത്തിന് സലിമിന്റെ മറുപടി ഇതായിരുന്നു. ‘ബംഗാള്‍ പഴയ ബംഗാളല്ല, ഞങ്ങള്‍ മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യമാണ് പ്രധാനം. ബംഗാളും രാജ്യവും അഭിമുഖീകരിക്കുന്ന യഥാർത്ഥ അവസ്ഥയെ നേരിടുകയാണ് വേണ്ടത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒന്നിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങളുടെ വഴികള്‍ വേറെയാണ് എന്നാല്‍ ലക്ഷ്യം ഒന്നാണ്. നവീകരിക്കപ്പെട്ട ഇടതുപക്ഷം, പുത്തന്‍ ഊര്‍ജ്ജം നേടിയ സിപിഎം ഇതാണ് നിങ്ങളിപ്പോള്‍ ബംഗാളില്‍ കാണുന്നത്. എഴുപതുകളിലേയും തൊണ്ണൂറുകളിലേയും സിപിഎം അല്ല ഇപ്പോഴത്തെ സിപിഎം’
കോണ്‍ഗ്രസ്- സിപിഎം സഖ്യത്തിന് മാത്രമേ ബിജെപിയുടെയും തൃണമൂലിന്റെയും പിടിയില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാന്‍ പറ്റുകയുള്ളുവെന്ന് മുഹമ്മദ് സലിം ഉറച്ച് വിശ്വസിക്കുന്നു.’ആശയപരമായും രാഷ്ട്രീയമായും തൃണമൂലും ബിജെപിയും ഏറെക്കുറെ ഒന്നാണ്. ബിജെപിക്കെതിരെ പോരാടുന്നുവെന്ന വ്യാജപ്രതീതി ഉണ്ടാക്കുകയാണ് മമത ബാനർജി. ശരിക്കും അവര്‍ ഇന്നല്ലെങ്കില്‍ നാളെ ഒന്നാകുന്നവരാണ്. ഞങ്ങളുടെ പോരാട്ടം (സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും) ഈ രണ്ടുശക്തികള്ക്കും എതിരെയാണ്’ അദ്ദേഹം പറയുന്നു.
ബിജെപിയെ നേരിടുന്ന കാര്യത്തില്‍ ആശയപരമായ വ്യക്തതയും പ്രായോഗികതയും കൂടുതല്‍ ഉള്ളത് ബംഗാളിലെ സിപിഎമ്മിനാണെന്ന് വ്യക്തമാക്കുന്നതാണ് മുഹമ്മദ് സലിമിന്റെ ഈ വാക്കുകള്‍. ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ബംഗാള്‍ സിപിഎമ്മിന്റെ സെക്രട്ടറിക്കുണ്ട്. ബിജെപിയെ നേരിടേണ്ട രീതിയെന്താണെന്ന് അദ്ദേഹം കാണിച്ചു തരുന്നുമുണ്ട്. ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് പറയുന്നത് ചിലപ്പോള്‍ വെറുംവാക്കായിരിക്കില്ല.