


കൽപ്പറ്റ : പരിസ്ഥിതി പ്രവർത്തകരും വികസന വാദികളും പോർമുഖം തുറക്കുന്നു. വയനാട് തുരങ്ക പാത നിർമ്മാണത്തെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഹർജി നൽകിയ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ ബാദുഷയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള വയനാട് കൂട്ടായ്മയുടെ പ്രഖ്യാപനമാണ് ഏറ്റുമുട്ടലായി മാറുന്നത്. ഞായറാഴ്ച വൈകിട്ട് 4നാണ് മൂലങ്കാവിൽ നിന്നും മാർച്ച് ആരംഭിക്കുന്നത്. ഇതേ സമയം, തലേന്ന് ശനിയാഴ്ച സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകർ വയനാട്ടിൽ സംഗമിച്ച് ബാദുഷക്ക് ഐക്യദാർഢ്യം പ്രഖ്യപിക്കും. തുരങ്ക പാത സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൂരൽമല ഉരുൾപ്പൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ബാദുഷ ഹരജി നൽകിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുന്നതിന് പകരം സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് മാർച്ച് നടത്തുന്നതിനെയും പരിസ്ഥിതി പ്രവർത്തകർ ചോദ്യം ചെയ്യുന്നു. ഭരണഘടനയുടെ ആർട്ടിക്കൽ 51 എ (ജി), 21 എന്നിവ പൗരന് നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമാണിത്. വയനാട്ടിലെ വനംകൊള്ളയടക്കം നിരവധി പ്രശ്നങ്ങൾ പുറത്ത് കൊണ്ടുവന്നത് ബാദുഷയാണ്. സൈബർ ഇടത്തിലും വലിയ തോതിലുള്ള ഭീഷണിയാണ് ബാദുഷ നേരിടുന്നത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ ബിജെപി പരിസ്ഥിതി സെൽ കൺവീനർ എം എൻ ജയചന്ദ്രൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുകയും ഗെയ്റ്റ് പൂട്ടുകയും ചെയ്തിരുന്നു. കൊച്ചി- ധനുഷ്കോടി ദേശിയ പാത നിർമ്മാത്തതിന് കേന്ദ്രാനുമതി ഇല്ലാതെ റിസർവ് വനഭൂമി കയ്യേറിയതായി ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതിൻ്റെ പേരിലായിരുന്നു ഇത്. പൊതുതാൽപര്യം ഉയർത്തി കോടതിയെ സമീപിക്കുന്നവരെ സൈബർ ഇടത്തിലടക്കം വധഭീഷണി മുഴക്കുകയും വീടുകളിലേക്ക് മാർച്ച് നടത്തുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പറയുന്നു.