


ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റൺസ് വിജയലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്സ് റൺചേസ് എന്ന ല ക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത് . രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 8 ന് 270 എന്ന നിലയിൽ ഒന്നര ദിവസം ബാക്കി നിൽക്കെ ഡിക്ളയർ ചെയ്യുകയായിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യക്കെതിരെ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു.
66 റണ്‍സുമായി വിക്കറ്റ് കീപ്പർ അലക്സ് കാരി പുറത്താകാതെ നിന്നപ്പോൾ മിച്ചൽ സ്റ്റാർക്ക് (41 ) ഓസീസ് വാലറ്റത്ത് സ്കോറിങ് ഉയർത്തി. 105 പന്തിൽ നിന്നാണ് കാരി 66 റൺസ് എടുത്തത്. സ്റ്റാർക് 57 പന്തിൽ നിന്നും 41 റൺസും എടുത്തു. ഇരുവരും തമ്മിലുള്ള എട്ടാം വിക്കറ്റു കൂട്ടുകെട്ട് 93 റൺസാണ് എടുത്തത്. ഇത് ഓസീസ് ടോട്ടലിൽ നിർണായകമായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവും ഷമിയും രണ്ടുവീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി. നാലാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ലബുഷെയ്നിനെ ഓസീസിന് നഷ്ടമായി. താരം 41 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ വന്ന കാമറോണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. താരം 25 റണ്‍സുമായി പുറത്ത്. നാലാം ദിനത്തില്‍ ഈ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ ഓസ്ട്രേലിയക്ക് നഷ്ടമായത്.
രണ്ടാം ഇന്നിങ്സില്‍ തകര്‍ച്ചയോടെയായിരുന്നു ഓസ്ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാര്‍ണറും 13 റണ്‍സുമായി ഉസ്മാന് ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകള്‍ നേടിയത്. പിന്നീട് സ്റ്റീവ് സ്മിത്തും മര്‍നെസ് ലബ്ഷെയ്നും ചേര്‍ന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്കോര്‍ 86ല്‍ നില്‍ക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. 34 റണ്‍സാണ് ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം. സ്കോര്‍ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറര്‍ ട്രാവിസ് ഹെഡ്ഡും മടങ്ങി.