തിരുവനന്തപുരം : നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഊൺ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.
1300 പേർക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാൽ വിളമ്പാൻ സാധിച്ചത് 800 പേർക്ക് മാത്രം. 1300 പേർക്ക് സദ്യ നൽകാനാണ് ക്വട്ടേഷൻ കൊടുത്തത്. കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതോടെ ക്വട്ടേഷൻ അവർക്ക് നൽകി.
400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടർന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചു നൽകി. രണ്ടും കഴിച്ച് സ്പീക്കറും സംഘവും ഹാൾ വിട്ടു.
നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനും ഇ സഭയുടെ ചുമതലയുള്ള കരാർ ജീവനക്കാർക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി. മുൻ കാലങ്ങളിൽ ജീവനക്കാർ പിരിവെടുത്താണ് നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
പുറത്ത് കാത്തുനിന്ന അഞ്ഞൂറോളം പേർ ഇന്ത്യൻ കോഫി ഹൗസിലും മറ്റും പോയാണ് വിശപ്പടക്കിയത്. സദ്യ അലങ്കോലമായതിനെക്കുറിച്ച് അന്വേഷിക്കാൻ സ്പീക്കർ നിർദേശിച്ചിട്ടുണ്ട്.