ജോലിക്കായി പോകുമ്പോൾ പരിമളത്തെ ആന ആക്രമിച്ചു കൊന്നിട്ട് 40 ദിവസമായി, ജനകീയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തിട്ടും 40 ദിവസം..വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മലയോര ജനതയുടെ എണ്ണം പ്രതിദിനം വർധിച്ചു വരുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന നഷ്ട പരിഹാരത്തുകയുടെ ബാക്കി പത്രം ചർച്ചയാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ചുവപ്പുനാടകളിലും ഒഴിവുകഴിവുകളിലും കുരുങ്ങി ഒരു ജീവന്റെ വിലക്കായി കയറിയിറങ്ങേണ്ടി വരുന്നവരുടെ ദുര്യോഗമാണ് നഷ്ടപരിഹാരത്തിന് കഷ്ടപ്പാട് എന്ന വാർത്താ പരമ്പര.
ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ പരിമളത്തിന്റെ കുടുംബം നേരിടുന്ന പ്രതിസന്ധികളാണ് ഏഷ്യാനെറ്റ് പരമ്പര ചർച്ച ചെയ്യുന്നത്. ജനുവരി 8 നു രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുമ്പോഴാണ് പരിമളത്തെ ആന അടിച്ചിട്ടത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആക്രമണം. തേയിലതോട്ടത്തിൽ നിന്നും കുതിച്ചെത്തിയ ആന തുമ്പിക്കൈ വെച്ച് അടിച്ചിടുകയായിരുന്നു. പരിക്കേറ്റ പരിമളത്തെ ഉടൻ തന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തോട്ടം തൊഴിലാളികൾ പരിമളത്തിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചതോടെയാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
ആദ്യ ഗഡുവായി 50000 രൂപ ഇതുവരെ കിട്ടിയത്. പ്രതിഷേധങ്ങൾ തണുത്തതോടെ നഷ്ടപരിഹാരത്തുകയുടെ ബാക്കിയും ഇഴഞ്ഞു. ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജറാക്കിയിട്ടും ബാക്കി തുക കിട്ടിയിട്ടില്ല. ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിയും രണ്ടു മാസം വേണം.തമിഴ്നാട്ടിൽ നഴ്സിംഗ് പഠിക്കുന്ന ഇളയ മകളുടെ പഠന ചെലവ് പോലും വഹിക്കാനാകാതെ കുടുംബം കഷ്ടപ്പെടുമ്പോഴാണ് സർക്കാർ ധന സഹായം വൈകിക്കൊണ്ടേ ഇരിക്കുന്നത്. പ്രതിഷേധങ്ങളുടെ മുന താഴുമ്പോൾ, ഇരയുടെ കുടുംബങ്ങളോട് സർക്കാർ സംവിധാനങ്ങൾ എങ്ങനെ നിസംഗമാകുന്നു എന്നതിന്റെ ചൂണ്ടു വിരലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നഷ്ടപരിഹാരത്തിന് കഷ്ടപ്പാട് പരമ്പര.