


മുണ്ടക്കൈ- ചൂരൽ മല ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ദുരന്തഭൂമിയിലേക്ക് യാത്രയുമായി ഏഷ്യാനെറ്റ് ന്യൂസ്. ഉരുൾ അവശേഷിപ്പിച്ചു പോയവരെയും അവർ പേറുന്ന ദുരന്തത്തിൻെറയും നിസ്സാഹായതയുടെയും വ്യത്യസ്ത കഥകളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലൂടെ വാർത്താ സംഘം കാണികൾക്കു മുന്നിലേക്ക് എത്തിക്കുന്നത്. ദുരന്തം കവർന്നവരേക്കാൾ വലിയ ദുരന്തത്തിലാണ് അതിജീവിതരെന്നും അവരുടെ ദൈനം ദിന ജീവിതവും മാനസിക നിലയും അത്രമാത്രം ദുർഘടമാണെന്നും ഓരോരുത്തരും പറഞ്ഞുവെയ്ക്കുമ്പോൾ അധികാരികൾ മെല്ലെപ്പോക്കിലൂടെ വിസ്മരിച്ചു കളയുന്ന ഒരു ജനതയുടെ നേർചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
ഭൂപടത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട ഒരു നാട്ടിലേക്കുള്ള ആനവണ്ടിയിൽ സഞ്ചരിച്ച് കെ.എം ബിജു തയ്യാറാക്കിയ റിപ്പോർട്ട് അത്തരത്തിലൊന്നാണ്. ഉരുളെടുത്ത മുണ്ടക്കൈ നാട്ടിലെ ജനതയുടെ ആശ്വാസമായിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്നും മുണ്ടക്കൈ എന്ന സ്ഥലനാമം കൂടി ഉരുൾ പൊട്ടലോടെ മാഞ്ഞു. ഇപ്പോൾ മുണ്ടക്കൈ ബസുകൾ മേപ്പാടി-ചൂരൽമല ബസുകളാണ്. മാനന്തവാടിയിൽ നിന്നുള്ള ആ ട്രിപ്പുകൾ എല്ലാം ചൂരൽ മലയിൽ വെച്ച് അവസാനിക്കും. എത്ര മറക്കണമെന്ന് കരുതുന്ന ഓർമകൾ പോലും ആ യാത്രയിൽ അന്നത്തെ ദുരന്തത്തിലെ അതിജീവിതരുടെ മനസിലേക്കെത്തും. ദുരന്ത ദിനത്തിൽ അവസാന ട്രിപ്പിൽ മുണ്ടക്കൈയിൽ ഇറങ്ങിയ സ്ഥിരം യാത്രികരുടെ ഓർമകളും അന്നത്തെ ബസിലെ കണ്ടക്ടർ ജോൺസൺ പങ്കുവെക്കുന്നുണ്ട് ആ സ്റ്റോറിയിൽ. എവിടേക്കാണ് എന്ന് ചോദിക്കേണ്ട പോലും കാര്യമില്ലാത്ത തരത്തിൽ അത്രമേൽ ചിരപരിചിതരായ കുറെ പേർ അന്ന് അവസാനമായി ആ ബസിന്റെ പടികളിറങ്ങി. പിന്നെ കണ്ടത് ദിനപത്രങ്ങളിൽ വന്ന അവരിൽ പലരുടെയും ചിത്രങ്ങളാണ്- ജോൺസൺ പറഞ്ഞു നിർത്തുമ്പോൾ എത്രമേൽ പാരസ്പര്യമുള്ള ജീവിതമായിരുന്നു ആ ജനതയുടേതെന്ന് വ്യക്തം.
മാതാപിതാക്കൾ അടക്കം കുടുംബത്തിലെ ഒൻപത് പേർ നഷ്ടമായ മുഹമ്മദ് ഹാനി…വല്ലുമ്മയുടെ കൈയും പിടിച്ച് ജനലഴിയിൽ പിടിച്ച് നിന്ന മുഹമ്മദ് ഹാനിയുടെ അനുഭവം ഉരുൾപൊട്ടൽ കാലത്ത് തന്നെ ലോകശ്രദ്ധ നേടിയ ഒന്നാണ്. മണ്ണിനടിയിലേക്ക് പോകുമ്പോൾ ഒരു ജനലിൽ പിടിച്ചു കയറിയ ഹാനി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ആ ദുരന്തത്തിൽ തളർന്നു പോയ വല്ലുമ്മയുടെ കൈയും പിടിച്ച് ഒരു വാടക ക്വർട്ടേഴ്സിലാണ് ഹാനി. പ്ലസ് വണ്ണിന് കൊമേഴ്സ് എടുത്ത് പഠിക്കാനൊരുങ്ങുന്ന ഹാനിയുടെ സ്വപ്നം ഒരു ബിസിനസുകാരനാകുക എന്നതാണ്. കുടുംബത്തിലെ 11 പേരെ നഷ്ടമായ ശേഷം സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഒറ്റപ്പെടലിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വന്ന നൗഫലും പറയുന്നത് ഒരു അതിജീവന കഥയാണ്. തന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന 11 പേരെ ഒറ്റദിനത്തിൽ നഷ്ടമായ നൗഫൽ വിദേശത്തായത് കൊണ്ടാണ് ഈ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടത്. ഗൾഫിൽ നിന്നും നാട്ടിലേക്കെത്തിയ ദിനത്തിൽ തന്നെ കിട്ടിയത് മകളുടെ മൃതദേഹം. ആകെ ഉലഞ്ഞുപോയ നൗഫലിനെ കൈപിടിച്ച് ഉയരാൻ സഹായിച്ചത് സന്നദ്ധ സംഘടനകൾ നൽകിയ ബേക്കറിയും വീടുമാണ്. ഇന്നും കുടുംബത്തെ മിസ് ചെയ്യുന്നുവെന്നും ചിലപ്പോൾ ഒറ്റയ്ക്കാകലിൽ കയത്തിലേക്ക് വീഴുന്ന അവസ്ഥയാണെന്നും നൗഫൽ പറഞ്ഞുവെക്കുമ്പോൾ ദുരിതമനുഭവിക്കുന്നവരുടെ മനസ്സിൽ ആ മുറിപ്പാടുകൾ എന്നും ഉണങ്ങാതെ നിൽക്കുന്നത് എങ്ങനെയെന്ന് നാം പറയാതെ തന്നെ തിരിച്ചറിയും .