ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ഊർജിതശ്രമം തുടരുന്നു. നേവിയുടെ ദൗത്യസംഘം ഗംഗാവാലി പുഴയിലെ മണ്‍കൂനയില്‍ എത്തി.മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ധരും ഇവർക്കൊപ്പമുണ്ട്.ഇവർ പുഴയിലിറങ്ങാനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ മത്സ്യതൊഴിലാളികള്‍ വടം കെട്ടി താഴോട്ട് ഇറങ്ങും.
ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള മത്സ്യതൊഴിലാളികളുടെ സംഘമാണ് നേവിയുടെ മുങ്ങൽവിദഗ്ധർക്കൊപ്പമുള്ളത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ള ആളുകളാണ് ഇവർ. സമാനമായ മറ്റ് പല ദൗത്യത്തിലും ഇവർ പങ്കെടുത്തിട്ടുണ്ട്.നേവിയുടെ സ്ക്യൂബ സംഘത്തിന് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളാണ് മറ്റ് മാർഗങ്ങളും പരിശോധിക്കുന്നത്.ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം സ്ഥാപിച്ച ശേഷം നേവിയുടെ മുങ്ങൽവിദഗ്ധർ പുഴയിൽ ഇറങ്ങുന്ന കാര്യവും പരിഗണിച്ചിരുന്നു. 10 ടണ്ണിന്റെയും 25 ടണ്ണിന്റെയും രണ്ടു പൊന്റൂണുകൾ നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇതിനുള്ള സംവിധാനങ്ങൾ ഷിരൂരിലേക്ക് എത്തിക്കാൻ കഴിയുന്നില്ലെന്നാണ് വിവരം.