ന്യൂഡൽഹി : സിബിഐ കസ്റ്റഡിയിൽ വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്നു ദിവസത്തേക്കാണ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി സമയത്ത്, കെജ്രിവാളിന് കണ്ണട സൂക്ഷിക്കാനും നിർദ്ദേശിച്ച മരുന്നുകൾ കഴിക്കാനും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും ഭഗവദ് ഗീതയുടെ ഒരു പകർപ്പ് സൂക്ഷിക്കാനുമുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. ഭാര്യയെയും ബന്ധുക്കളെയും ദിവസവും ഒരു മണിക്കൂർ കാണാനും അനുവദിക്കും.
കൂടാതെ കെജ്രിവാളിന് മറ്റൊരു അഭ്യർത്ഥനയും ഉണ്ടായിരുന്നു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ കേസിൽ ജയിലിൽ എത്തിയപ്പോൾ തനിക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയിൽ ബെൽറ്റ് പരാമർശിക്കാൻ മറന്നുപോയെന്ന് മുഖ്യമന്ത്രി പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിനെ അറിയിച്ചു. തൻ്റെ ബെൽറ്റ് എടുത്തതിനാൽ തിഹാർ ജയിലിലേക്ക് പോകുമ്പോൾ പാൻ്റ് പിടിക്കേണ്ടി വന്നു, അത് തനിക്ക് നാണക്കേടായി തോന്നിയെന്ന് കെജ്രിവാൾ വിശദീകരിച്ചു.കെജ്രിവാളിൻ്റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചു.ജൂൺ 29 ന് വൈകിട്ട് ഏഴ് മണിയോടെ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. ഡൽഹി മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിനെ ബുധനാഴ്ചയാണ് സിബിഐ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.