കൊച്ചി : പാചകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഗുരുതരാവസ്ഥയിലായ വീട്ടമ്മക്ക് അമൃത ആശുപത്രിയിലെ അപൂർവ്വ ചികിത്സയിലൂടെ പുതുജീവൻ. വീട്ടിൽ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശിനിയയായ അറുപത്തഞ്ചുകാരിക്ക് അപകടം ഉണ്ടാകുന്നത്. മുറിയിലെ തിങ്ങിനിറഞ്ഞ പുക ശ്വസിച്ച വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിലായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
വിദഗ്ദ്ധ പരിശോധനയിൽ ശ്വാസകോശത്തിൽ പാലു പോലെയുള്ള വെളുത്ത ദ്രാവകം നിറയുന്ന പൾമണറി അള്വിയോളാർ പ്രോട്ടിനോസിസ് എന്ന അപൂർവ രോഗം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത് കളയാൻ അപൂർവമായ ചികിത്സാരീതിയാണ് അമൃത ആശുപത്രിയിലെ ചീഫ് ഇൻ്റർവെൻഷനൽ പൾമണോളജിസ്റ്റ് ഡോക്ടർ ടിങ്കു ജോസഫ് നടത്തിയത്.
40 ലിറ്ററോളം ഇളം ചൂട് ഉപ്പുവെള്ളം ശ്വാസകോശത്തിലൂടെ കടത്തിവിട്ട് കഴുകി കളയുകയായിരുന്നു. ഇത് പല ആവർത്തി നടത്തിയപ്പോഴാണ് ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയ പാൽ പോലെയുള്ള ദ്രാവകം നീക്കി കളയാനായത്. ശരീരത്തിൽ സർഫാക്ടന്റ് പ്രോട്ടീൻ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് ശ്വാസകോശത്തിൽ ഇത്തരം ദ്രാവകം അടിഞ്ഞു കൂടുന്നതെന്നും വളരെ അപൂർവം ആളുകളിൽ മാത്രമുണ്ടാകുന്ന അവസ്ഥയാണിതെന്നും ഡോ.ടിങ്കു ജോസഫ് പറഞ്ഞു.
വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവൻ നിലർത്തിയ ഘട്ടത്തിൽ നടത്തിയ അപൂർവ്വ ചികിത്സയിലൂടെ രോഗിയ്ക്ക് സ്വയം ശ്വസിക്കാമെന്ന അവസ്ഥയിലായി. തുടർന്ന് ഏതാനും ദിവസത്തിനകം വീട്ടമ്മ സുഖം പ്രാപിക്കുകയും ചെയ്തു. ഡോക്ടർ ടിങ്കു ജോസഫിന് പുറമേ ഡോ. ശ്രീരാജ് നായർ, ഡോ. തുഷാര മഠത്തിൽ, എബിൻ അഗസ്റ്റിൻ എന്നിവരും ചികിത്സാ സംഘത്തിൽ ഉണ്ടായിരുന്നു.