അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ നാടകീയ രംഗങ്ങൾ. അൽ ഹിലാലിനെതിരെ അൽ നസറിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചു. എതിര് ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനായിരുന്നു ശിക്ഷ. റെഡ് കാർഡ് വിധിച്ച റഫറിക്കെതിരെയും റൊണാൾഡോ കയ്യോങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനമാണ് റോണാൾഡോയ്ക്കെതിരെ ഉയരുന്നത്.
2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ സൗദി സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റിലായിരുന്നു റൊണാൾഡോക്ക് മാർച്ചിങ്ങ് ഓർഡർ ലഭിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അൽ നസ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒട്ടാവിയോ അൽ നസ്റിനായി വലകുലുക്കി. എന്നാൽ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ റഫറിയോട് കയർത്ത റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ട് ഗോൾ നേടിയ ശേഷമായിരുന്നു കാര്യങ്ങൾ കൂടുതൽ മോശമായത്.