തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പാസ്പോർട്ട് വിട്ടു കിട്ടാനും വിദേശത്തേക്കുള്ള യാത്രാ അനുമതിക്കും വേണ്ടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. പ്രതിക്ക് ഹർജി അനുവദിക്കരുതെന്നു പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസിന്റെ മുഖ്യ സൂത്രധാരനെ വിദേശത്ത് കടക്കാൻ അനുവദിച്ചാൽ വിചാരണ അടക്കമുള്ള കാര്യങ്ങളെ അത് ബാധിക്കുമെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ഗൗരവത്തിൽ കണ്ടായിരുന്നു തിരുവനന്തപുരം മൂന്നാം മജിസ്ട്രെറ്റ് കോടതി സുഹൈലിന്റെ ഹർജി തള്ളിയത്. പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി നല്‍കില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
എ കെ ജി സെന്റർ ആക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനും സുഹൈൽ ഷാജഹാൻ തന്നെ ആണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കുറ്റപത്രത്തിലടക്കം സുഹൈലിന്റെ പേര് പരാമർശിച്ചിരുന്നു. പിന്നീട് സുഹൈലിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഹൈക്കോടതിയിൽ ജാമ്യം നൽകുന്ന സമയത്ത് പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ പ്രതിക്ക് വിദേശത്തുള്ള ബിസിനസ്സ് നോക്കാനും ബന്ധുക്കളെ കാണാനും അനുമതി നൽകണമെന്നും അതിനായി പാസ്പോർട്ട് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതി വീണ്ടും കോടതിയെ സമീപിച്ചത്.