


ന്യൂഡൽഹി: കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ മല്ലികാർജുൻ ഖാർഗെ തൃശൂരിലെത്തും. കാൽ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി യോഗം നടത്തുമെന്ന് എഐസിസി അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് തൃശൂർ. പ്രധാനമന്ത്രി തൃശൂർ എത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നും കോൺഗ്രസ് നേതാക്കൾ ചുണ്ടിക്കാട്ടി. അതുകൊണ്ടാണ് കോൺഗ്രസ് പ്രചരണവും തൃശൂരിൽ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുധാരകൻ തിരിച്ചെത്തിയാലുടൻ സമ്മേളനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിക്കുമെന്നും എഐസിസി അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു .ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് ദേശീയനേതൃത്വം ഈ നിർദേശം മുന്നോട്ടുവച്ചത്.യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരും പങ്കെടുത്തു.
ബൂത്ത് തലത്തിൽ മൈക്രോ മാനേജ്മെന്റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാർ റൂം മാതൃകയിൽ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തിൽ കോ-ഓർഡിനേഷൻ സെന്ററുകൾ ഉടൻ തുറക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് എഴുപത് സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴ ഉൾപ്പടെ എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു.