വയനാട് : പി.വി അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പുക വെളുത്തതാണോ,കറുത്തതാണോ എന്ന് വൈകാതെ അറിയാനായി കഴിയുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
‘അൻവർ വിഷയം പരിഹരിക്കാൻ ഇനിയും സമയം ഉണ്ട്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോവുക എന്ന തത്വമാണ് യുഡിഎഫിനുള്ളത്.അൻവർ ആണെങ്കിലും മറ്റൊരാൾ ആണെങ്കിലും അങ്ങനെ തന്നെയാണ്. കാണിക്കേണ്ട മര്യാദകൾ കാണിച്ചു കഴിഞ്ഞാൽ സഹകരിച്ചു പോകും. ഇന്നത്തെ ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു. അതിൽ സന്തോഷിക്കുന്നുണ്ട്.അദ്ദേഹത്തിന് നിരാശപ്പെടേണ്ടതായി വരില്ല. പിണറായിസത്തിനെതിരെയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. യുഡിഎഫും അൻവറും ഉയർത്തുന്ന മുദ്രാവാക്യം ഒന്നാണ്. മുദ്രാവാക്യങ്ങളിൽ ഭാഷയുടെ വ്യത്യാസം മാത്രമേയുള്ളൂ അൻവറും യുഡിഎഫും ഒന്നിച്ച് പോകണമെന്നാണ് തന്റെ ആവശ്യം’. അടൂര്‍ പ്രകാശ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥിക്കായി വലവീശിക്കൊണ്ടിരിക്കുന്നേയൊള്ളൂ.ആരാണ് ആ വലയിൽ കുരുങ്ങുകയെന്ന് അറിയില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫിന് അനുകൂലമായ നിലപാടാണ് നിലമ്പൂരിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.വി അൻവർ യുഡിഎഫിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പറഞ്ഞു.തെറ്റുകൾ അൻവർ തിരുത്തുമെന്നും സന്ധ്യയാകാൻ ഇനിയും സമയമുണ്ടല്ലോ എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.
ശശി തരൂർ ബിജെപിയിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പാകിസ്താനെതിരായ പോരാട്ടത്തിൽ കോൺഗ്രസിൻ്റെ നേട്ടങ്ങൾ അദ്ദേഹം പറയാതെ പോയി. അക്കാര്യങ്ങൾകൂടി എടുത്ത്പറയണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.