

തിരുവനന്തപുരം : കേരള നിയമസഭയിൽ 1991 മുതൽ തുടർന്നുവരുന്ന സുപ്രധാനമായ ഒരു സഭാ കീഴ്വഴക്കം തിരുത്തിക്കുറിച്ചുകൊണ്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർണ്ണായക റൂളിംഗ്. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരിക്കുന്നവർക്ക് സഭയ്ക്കുള്ളിൽ സ്വന്തം മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ സബ്മിഷനുകൾ ഉന്നയിക്കാനും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കാനും ഇനി മുതൽ അനുമതിയുണ്ടായിരിക്കുമെന്ന് സ്പീക്കർ ചൊവ്വാഴ്ച സഭയെ അറിയിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കറും അരൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായ ഷാനിമോൾ ഉസ്മാൻ മുന്നോട്ടുവെച്ച നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് സ്പീക്കർ ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിഡി സതീശനും ഈ നിർദ്ദേശത്തിന് സഭയിൽ ശക്തമായ പിന്തുണ നൽകിയിരുന്നു.
ചരിത്ര പശ്ചാത്തലം വിശദീകരിച്ചുകൊണ്ടാണ് ഈ വിഷയത്തിൽ സ്പീക്കർ റൂളിംഗ് നൽകിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ 1957 മുതൽ 1991 വരെയുള്ള കാലയളവിൽ, രണ്ട് പേരൊഴികെ പദവിയിലിരുന്ന മറ്റെല്ലാ ഡെപ്യൂട്ടി സ്പീക്കർമാരും സഭയിൽ സബ്മിഷനുകൾ ഉന്നയിക്കുകയും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, 1991-ൽ ഡെപ്യൂട്ടി സ്പീക്കർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിമാർക്ക് തുല്യമാക്കി ഉയർത്തിയതിന് പിന്നാലെയാണ്, അവർ സഭയിൽ ഈ അവകാശം വിനിയോഗിക്കേണ്ടതില്ലെന്ന ഒരു കീഴ്വഴക്കം രൂപപ്പെട്ടത്. ഇതേത്തുടർന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഡെപ്യൂട്ടി സ്പീക്കർമാർ ഈ അവകാശം ഉപയോഗിച്ചിരുന്നില്ല. അതേസമയം, മന്ത്രിപദവിയുള്ള (കാബിനറ്റ് റാങ്ക്) ചീഫ് വിപ്പ് സഭയിൽ ഇപ്പോഴും ഈ അവകാശം വിനിയോഗിക്കുന്നുണ്ടെന്ന കാര്യവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ്, 1991 മുതൽ തുടരുന്ന ഈ അലിഖിത നിയമം മാറ്റാൻ ചെയർ തീരുമാനിച്ചതെന്ന് സ്പീക്കർ റൂളിംഗിൽ വ്യക്തമാക്കി. ഇനി മുതൽ ഡെപ്യൂട്ടി സ്പീക്കർ ഒരു സബ്മിഷനോ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനോ ആയി സഭയിൽ നോട്ടീസ് നൽകിയാൽ, അത് അവതരിപ്പിക്കുന്നതിനായി സഭ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി സ്പീക്കർക്ക് സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ സഭയ്ക്കുള്ളിൽ ഇടപെടുന്നതിനോ സബ്മിഷനുകളിൽ പങ്കെടുക്കുന്നതിനോ നിയമസഭയുടെ ചട്ട പ്രകാരം യാതൊരുവിധ വിലക്കുകളുമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനും തിങ്കളാഴ്ച സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷങ്ങളായി തുടർന്നുവന്ന ഈ നടപടി കേവലം ഒരു കീഴ്വഴക്കം മാത്രമായിരുന്നുവെന്നും നിയമപരമായ ഒരു തടസ്സവും ഇതിനില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിന് തൊട്ടുപിന്നാലെയാണ് സ്പീക്കറുടെ പ്രഖ്യാപനം വന്നിരിക്കുന്നത്