ന്യൂഡൽഹി : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീരിലെ പൂഞ്ച് സന്ദർശിക്കും. പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കാണും. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണുന്നതിനായി ഏപ്രിൽ 25ന് അദ്ദേഹം ശ്രീനഗർ സന്ദർശിച്ചിരുന്നു. ഭീകരാക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യ പാകിസ്താന് സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് അതിര്‍ത്തി മേഖലയില്‍ ഷെല്ലാക്രമണം ഉണ്ടാവുകയും പൂഞ്ചിലടക്കം നിരവധിപേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തിരുന്നു. പൂഞ്ചില്‍ മാത്രം ഏകദേശം 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
അതേസമയം കിഷ്ത്വാർ മേഖലയിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ശക്തമായ വെടിവെപ്പാണ് ഇന്നലെ മേഖലയില്‍ നടന്നത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പൂഞ്ചിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ റെയ്ഡ് നടന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ ആണിത്. നേരത്തെ സോപ്പിയാൻ ത്രാൽ അടക്കമുള്ള മേഖലകളിൽ നിന്ന് ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഭീകരരെ കണ്ടെത്താൻ ആയിട്ടില്ല.