മുംബൈ : നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാഗ്പുര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സിദീഖിനെതിരേ യുഎപിഎ ചുമത്തി. ഹിസ്ബുള്‍ മുജാഹിദീന്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്), സിപിഐ (മാവോയിസ്റ്റ്) തുടങ്ങിയ നിരോധിത സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് എടിഎസ് എന്‍ഐഎ കോടതിയില്‍ പറഞ്ഞത്.
റിജാസ് തോക്കുകള്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ചിത്രങ്ങളുണ്ടെന്നും എടിഎസ് അറിയിച്ചു. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിടാമെന്നാണ് കോടതി പറഞ്ഞു.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയ റിജാസ്, മക്തൂബ്, കൗണ്ടര്‍ കറന്റ്സ് തുടങ്ങിയ സ്വതന്ത്ര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പോലീസ് ക്രൂരത, വ്യവസ്ഥാപരമായ വിവേചനം, ഇന്ത്യയിലെ തടവുകാരുടെ ദുരവസ്ഥ എന്നിവയിലാണ് റിജാസിന്റെ മാധ്യമ പ്രവർത്തനം പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കേസ് ആദ്യം കൈകാര്യം ചെയ്ത നാഗ്പൂര്‍ പോലീസ്, റിജാസിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു.