സുൽത്താൻ ബത്തേരി : വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴക്കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാമെന്നു വിജിലൻസ് . അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ നിയമന കോഴയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ എം എൽഎക്കെതിരെ കേസെടുക്കാൻ കഴിയുമോ എന്ന കാര്യം വിജിലൻസ് പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ തെളിവുകൾ ലഭിച്ചതോടെയാണ് കേസെടുക്കാമെന്ന് റിപ്പോർട്ട് നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പണം നൽകിയ ഉദ്യോഗാർഥികളുടെയും ഉൾപ്പെടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടാൽ ഐ സി ബാലകൃഷ്ണൻ എം എൽ എക്കും കോൺഗ്രസിനും തിരിച്ചടിയാകും. എൻഎം വിജയന്റെയും മകൻ്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട്, കുടുംബം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.