മുംബൈ : മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങി എൻ ഐ എ. ചോദ്യം ചെയ്യലിൽ തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ഹെഡ്ലിയെ ചോദ്യം ചെയ്യുന്നതിനായി അമേരിക്കയുടെ സഹകരണം ഇന്ത്യ തേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഹെഡ്ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. മറ്റുരാജ്യങ്ങളിലേക്ക് തന്നെ അയയ്ക്കരുതെന്ന കാര്യത്തില്‍ നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണനടപടികളുമായി ഹെഡ്ലി സഹകരിച്ചത്. ഇക്കാര്യത്തിൽ ആവശ്യാനുസരണം ഉചിതമായ തീരുമാനമെടുക്കുമെന്നും എൻ ഐ എ വ്യക്തമാക്കി. ഹെഡ്ലിയുടെയും റാണയുടെയും ഇന്ത്യൻ സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻ ഐ എക്ക് ലഭിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് മുമ്പായി തഹവൂർ റാണ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ ഉപദേശമനുസരിച്ച് ദുബൈയിലെത്തി ഒരു വ്യക്തിയെ കണ്ടതായി യുഎസ് ഇന്ത്യയ്ക്ക് വിവരം നൽകിയിരുന്നു.റാണ കൂടിക്കാഴ്ച നടത്തിയത് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ഏജന്റുമായാണ് എന്നാണ് എൻ ഐ ഐയ്ക്ക് ലഭിച്ച വിവരം.എന്നാൽ ഈ കൂടിക്കാഴ്ചയെ കുറിച്ചോ, മുംബൈയിൽ ഹെഡ്ലിയെ സഹായിക്കാനായി റാണ നിയോഗിച്ച, എംപ്ലോയിബി എന്ന ജീവനക്കാരനെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് റാണ കൃത്യമായ മറുപടി നൽകിയിട്ടില്ല.
അതേസമയം, തന്റെ വ്യക്തിപരമായ കാര്യങ്ങളും പാക് ബന്ധവും സംബന്ധിച്ച് റാണ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.ആദ്യ ദിവസങ്ങളിൽ ചോദ്യം ചെയ്യലിനോട് നിസ്സഹകണം പ്രകടിപ്പിച്ചിരുന്ന റാണ ഇപ്പോള്‍ അതിനോട് സഹകരിക്കുന്നുണ്ടെന്നാണ് എന്‍ഐഎ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.