തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്.അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച ചെയ്തത്.ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചു.
അതേസമയം, ആശമാരുടെ ആവശ്യങ്ങൾ ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് എൻഎച്ച്എം ഡയറക്ടർ അറിയിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും സമരവേദിയിൽ 3 ആശമാർ നിരാഹാരമിരിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു.
അതിനിടെ ഓണറേറിയത്തിൻ്റെ 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുണ്ടെന്ന് ആരോപിച്ച് ആശമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് കുറഞ്ഞാൽ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട് .
അതേസമയം, ആശമാർക്ക്പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ അങ്കനവാടി ജീവനക്കാരാണ് സമരത്തിൽ അണിനിരക്കുന്നത്. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21000 രൂപയാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോൺഗ്രസ് സംഘടനയായ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ ആറുമാസമായ പെൻഷൻ കിട്ടാത്ത വിരമിച്ച അങ്കണവാടി ജീവനക്കാരും സമരം തുടങ്ങിയിട്ടുണ്ട്.