തിരുവനന്തപുരം : കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ലക്ഷകണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാലയിട്ടത്. മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാൻ നേരത്തെ തന്നെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. സർക്കാരിന്റെയും കോർപ്പറേഷന്റെയും പ്രവർത്തനത്തിന്റെ ഭാഗമായി ഉത്സവത്തിന് പരാതികൾ ഒന്നുമില്ലായിരുന്നു.
പൊങ്കാല കഴിഞ്ഞ് ഭക്ത ജനങ്ങൾ മടങ്ങി മണിക്കൂറുകൾക്കകമാണ് നഗരം വൃത്തിയാക്കാൻ തുടങ്ങിയത്. രാത്രി ആയപ്പോഴേക്കും തെരുവിൽ ബാക്കി വന്ന അവശിഷ്ടങ്ങളും പൊടിയും ചുടുകട്ടകളും അടക്കം നീക്കം ചെയ്യുകയും ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി പിഎ മുഹമ്മദ് റിയാസിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :-
കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പോലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന്ദനങ്ങൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ ലക്ഷകണക്കിന് സ്ത്രീകളാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാലയിട്ടത്. മുഖ്യമന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാൻ നേരത്തെ തന്നെ യോഗം വിളിച്ച് ചേർത്ത് തീരുമാനം കൈക്കൊണ്ടിരുന്നു. സർക്കാരിന്റെയും കോർപ്പറേഷന്റെയും പ്രവർത്തനത്തിന്റെ ഭാഗമായി ഉത്സവത്തിന് പരാതികൾ ഒന്നുമില്ലായിരുന്നു.
പൊങ്കാലയ്ക്ക് ശേഷം കോർപ്പറേഷന്റെ 3204 ശുചീകരണ തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് നഗരം പഴയപടിയാക്കുന്നത് നേരിൽ കാണാനിടയായി. പൊടിപടലങ്ങൾ ഒഴിവാക്കുവാൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹനങ്ങളിൽ വെള്ളം കൊണ്ട് വന്ന് ഈ രാത്രി തന്നെ നഗരം കഴുകി വൃത്തിയാക്കുന്ന പ്രവർത്തനവും നടന്നു കൊണ്ടിരിക്കുകയാണ്.