ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വവുമായി ഡോക്ടർ ശശി തരൂർ എം പി ഇടഞ്ഞുതന്നെ. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. പരിശ്രമിച്ചില്ലെങ്കിൽ കേരളത്തിൽ മൂന്നാമത്തെ തവണയും കോൺഗ്രസിന് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.
വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകൾ നേടാൻ കഴിയണമെന്നും തനിക്ക് അതിന് കഴിയുമെന്നും ശശി തരൂർ പറയുന്നു. സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ആവില്ല. കോൺഗ്രസിനെ എതിർക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്. തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടമാണെന്നും ശശി തരൂർ പറയുന്നു.
സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തൻ്റെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചുവെന്നതാണ് തിരുവനന്തപുരം എംപിയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്ന വസ്തുത തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, കേരള പാർട്ടി നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രേരണയെ തുടർന്നാണ് താൻ യുഎസിലെ ജീവിതം ഉപേക്ഷിച്ച് തിരികെ വന്ന് രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് തരൂർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്റെ ലേഖനം പുറത്തുവന്നതോടെ പൊല്ലാപ്പിലായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.