ഹൈദരാബാദ് : നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം വച്ച് പാകിസ്ഥാന്. തുടക്കത്തില്‍ തകര്‍ന്ന അവര്‍ മധ്യനിര, വാലറ്റ താരങ്ങളുടെ സംഭാവന മികവില്‍ 49 ഓവറില്‍ 286 റണ്‍സിനു എല്ലാവരും പുറത്തായി.
ടോസ് നേടി നെതര്‍ലന്‍ഡ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി പാക് ടീം പരുങ്ങി. 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്വാന്- സൗദ് ഷക്കീല്‍ സഖ്യമാണ് അവരെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മടങ്ങി. 68 റണ്‍സ് വീതമാണ് ഇരുവരും എടുത്തത്. നാലാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി.
സൗദ് ഷക്കീല്‍ ഒന്‍പത് ഫോറും ഒരു സിക്സും തൂക്കി. റിസ്വാന് എട്ട് ഫോറുകള്‍ അടിച്ചു.
പിന്നീട് മുഹമ്മദ് നവാസ് (39), ഷദബ് ഖാന് (32) എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പും പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്ഥാനെ നയിച്ചു. അവസാന പത്തോവറിൽ ഇരുവരും നടത്തിയ പോരാട്ട മികവാണ് പൊരുതാവുന്ന സ്കോറിലേക്ക് പാക് ടീമിനെ എത്തിച്ചത്. 13 റണ്‍സുമായി ഷഹീന് അഫ്രീദി പുറത്താകാതെ നിന്നു. ഹാരിസ് റൗഫ് 16 റണ്‍സെടുത്തു.
നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് നാല് വിക്കറ്റുകള്‍ നേടി. കോളിന് അക്കര്മാന് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ആര്യന് ദത്ത്, ലോഗന് വാന്‍ ബീക്, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.