തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി. വിഷയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തും. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ഷാഫി പമ്പില്‍ നല്കിയ നോട്ടീസിലാണ് ചര്‍ച്ച നടത്തുക.
സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരുന്നു എന്നും പരാതിക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സിബിഐയെ ഏൽപ്പിച്ചത് എന്നും മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. വിഷയത്തിൽ ചർച്ച ആകാമെന്നും മുഖ്യമന്ത്രി വിശദമാക്കി.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കെ.ബി.ഗണേശ് കുമാര്‍ എംഎൽഎ, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി ജയിലില്‍ കിടന്ന് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേശ് കുമാര്‍ കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ നല്കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.