


തിരുവനന്തപുരം : കേശവദാസപുരം മുതൽ അങ്കമാലി വരെ എംസി റോഡ് നാലുവരിയാക്കി വികസിപ്പിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 5217 കോടി രൂപ നൽകും. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയിട്ടുണ്ട്. കിളിമാനൂർ- നിലമേൽ- ചടയമംഗലം- ആയൂർ- കൊട്ടാരക്കര- പന്തളം- ചെങ്ങന്നൂർ പാതയാണ് ആദ്യഘട്ടത്തിൽ വീതി കൂട്ടുക. പ്രധാന ജങ്ഷനുകളിൽ ബൈപ്പാസ് നിർമിക്കും.
അങ്കമാലി- എരുമേലി ശബരി റെയിൽപാത നിർമാണത്തിന് സംസ്ഥാന വിഹിതമായി കിഫ്ബിയിൽ നിന്ന് 1900 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. 3800 കോടി രൂപയാണ് പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. കിഫ്ബി വിഹിതം ഉപയോഗിച്ച് കേരളം ഭൂമി ഏറ്റെടുത്ത് നൽകുന്ന മുറക്ക് റെയിൽവേ, പാതയുടെ നിർമാണം ആരംഭിക്കും. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് തീരുമാനം.
കിഫ്ബി അംഗീകരിച്ച മറ്റു പദ്ധതികൾ
. തിരുവനന്തപുരം വേളിയിൽ കെ- സ്പേസിന്റെ എയ്റോ സ്പേസ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഭൂമി
ഏറ്റെടുക്കാൻ 600 കോടി
. കോഴിക്കോട് പിയുകെസി റോഡ് നവീകരണം: 166 കോടി
. വർക്ക് നിയർ ഹോം പദ്ധതിയുടെ ഭാഗമായി സ്കിൽ ഇക്കോ സിസ്റ്റം ഒരുക്കാൻ 153 കോടി
. തൃശൂർ ജനറൽ ആശുപത്രി വികസനത്തിന് 136.79 കോടി
. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് 87.68 കോടി
. വിവിധ ആശുപത്രികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ 210.52 കോടി
. കോഴിക്കോട് കനോലി കനാലിന്റെ വികസനത്തിന് 73.21 കോടി
. കോട്ടയത്തെ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അടിസ്ഥാന
സൗകര്യവികസനത്തിന് 26.59 കോടി