ഗാംഗ്ടോക് : കനത്ത മഴയെത്തുടർന്ന് സിക്കിമിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 3,500 പേർ കുടുങ്ങി. വടക്കൻ സിക്കിമിലെ ചോംഗ്താംഗ് മേഖലയിലെ ഒരു പാലം മഴയിൽ തകർന്നുവീണു. മേഖലയിൽ മിന്നൽ വെള്ളപ്പൊക്കവും അനുഭവപ്പെട്ടു. ശനിയാഴ്ച ഉച്ചവരെയുള്ള സമയത്തിനുള്ളിൽ 2,000 പേരെ രക്ഷപ്പെടുത്തിയതായും ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെയും ത്രിശക്തി കോറിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്കായി താൽക്കാലിക ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസം നീക്കുന്നത് വരെ ഇവരെ ഇവിടങ്ങളിൽ സുരക്ഷിതമായി പാർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.