ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെ നടക്കും. രാജ്യ സഭാ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ 3 വരെയും നടത്താൻ തീരുമാനം. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് ലോക്സഭാ സമ്മേളനം വിളിച്ചത്. സമ്മേളനത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജൂണ്‍ 24 ന് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്യും.
പ്രൊടെം സ്പീക്കറെ തെരഞ്ഞെടുക്കുകയാണ് ആദ്യ നടപടി. സാധാരണ സഭയിലെ മുതിർന്ന അംഗമാണ് പ്രൊടെം സ്പീക്കർ പദവിവഹിക്കുക. നിലവിൽ കേരളത്തിൽനിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷാണ് സഭയിലെ മുതിർന്ന അംഗം. പ്രൊടെം സ്പീക്കർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യപ്രതിജ്ഞ ചെല്ലിക്കൊടുക്കും. എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം 18-ാം ലോക്സഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. 2024-25 വർഷത്തെ സന്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനായി പാർലമെന്റിൽ പ്രത്യേക മണ്‍സൂണ്‍ സെഷൻ നടത്താൻ സാധ്യതയുണ്ട്.