കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അഥോറിറ്റി, ആരോഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്പിസിഎൽ വ്യക്തമാക്കി.
ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെയാണ് ഡീസൽ ചോർച്ച കണ്ടെത്തിയത്. അര കിലോമീറ്ററോളം ദൂരം ഡീസൽ ഒഴുകിയെത്തി.
ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ ശേഖരിക്കാൻ നാട്ടുകാർ കൂടിയതും ആശങ്കയ്ക്കിടയാക്കി. നാട്ടുകാരുടെ പരാതിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നു.
ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോർന്നുവെന്നാണ് വിവരം.
അതിനിടെ ജനങ്ങൾ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. മുമ്പും ഇത്തരത്തിൽ ഇന്ധനച്ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.