


ന്യൂജേഴ്സി : ഫുട്ബോൾ ലോകം കാത്തിരുന്ന മഹാപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോകകിരീടത്തിൽ മുത്തമിട്ടു. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫൈനലിൽ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിന്റെ വിജയം.നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകൾക്കും ഗോൾ നേടാനാവാത്തതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. തുടർന്ന് 106-ാം മിനിറ്റിൽ ബാഴ്സലോണ വിങ്ങർ ഫെരാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനിനെ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത്. പെഡ്രോ പോറോയുടെ ക്രോസിൽ നിന്ന് നികോ വില്യംസ് നൽകിയ ഹെഡ്ഡർ പാസ് സ്വീകരിച്ചാണ് ടോറസ് അർജന്റീനയുടെ വല കുലുക്കിയത്.
മത്സരത്തിലുടനീളം സ്പെയിനിന്റെ പന്ത് കൈവശം വെച്ചുള്ള മുന്നേറ്റങ്ങളെ തടയാൻ അർജന്റീന കടുത്ത ഫൗളുകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അത് അവർക്ക് തന്നെ തിരിച്ചടിയായി മാറി. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ അർജന്റീനൻ മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തുപോയത് ടീമിനെ വലിയ പ്രതിരോധത്തിലാക്കി.പത്ത് പേരുമായി ചുരുങ്ങിയിട്ടും ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന അവസാന നിമിഷം വരെ സമനില ഗോളിനായി പൊരുതി നോക്കി. മത്സരത്തിന്റെ 120-ാം മിനിറ്റിൽ മെസ്സിയുടെ കോർണറിൽ നിന്ന് ലഭിച്ച പന്ത് ഗ്വിലിയാനോ സിമിയോണിക്ക് ഗോൾ അവസരമാക്കി മാറ്റാൻ കഴിഞ്ഞതുമില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ നിലവിലെ ചാമ്പ്യന്മാരുടെ കിരീടമോഹം തകർത്ത് സ്പെയിൻ ലോകത്തിന്റെ പുതിയ കാൽപന്ത് രാജാക്കന്മാരായി മാറി.