


തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത് അല്ല. മന്ത്രിയുടെ സഹായം വേണ്ട വിതരണം ചെയ്യാൻ. മന്ത്രി ആശുപത്രിയിൽ ഉള്ള ബുദ്ധിമുട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തി. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റേതാണ് ബാനർ. സ്ഥലത്ത് മുൻമന്ത്രി വി ശിവൻകുട്ടിയാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്.
അതേസമയം പൊതിച്ചോറ് വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാടിൽ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വച്ച് പ്രവൃത്തി തടസപ്പെടുത്തിയതിനെ ആണ് താൻ എതിർത്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനടക്കം തുടങ്ങന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിലും ജില്ലയിലും നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാമർശത്തിൽ ഇടതു സംഘടനകളുടെ പ്രതിഷേധവും ജനരോക്ഷവും ആളിക്കത്തിയതോടെ ആണ് ആരോഗ്യമന്ത്രി നിലപാട് മാറ്റിയത്.