

ന്യൂഡല്‍ഹി : വനിതാസംവരണ ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത് ചരിത്രനിമിഷമാണെന്നും മോദി ലോക്സഭയില്‍ പറഞ്ഞു. ലോക്സഭയിൽ അവതരിപ്പിച്ചു വനിതാ സംവരണ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണം മെച്ചപ്പെടുത്താനുള്ള സത്യസന്ധമായി ശ്രമമാണിതെന്നും ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മോദി പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെയും മോദി വിമര്‍ശിച്ചു. 2024ൽ പ്രതിപക്ഷം വനിത സംവരണ ബില്ലിന് പിന്തുണച്ചെന്നും ഇപ്പോൾ പരസ്യമായി എതിർക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല. അധികാരത്തിൽ തങ്ങളുടെ പങ്ക് വനിതകൾ ആവശ്യപ്പെടുന്നു. 30 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വനിതാ നേതാക്കൾ ഉയർന്നുവരും. എല്ലാ വിഭാഗത്തിന്റെയും ഉന്നമനമാണ് കേന്ദ്ര ലക്ഷ്യം. ചിലരെ നയിക്കുന്നത് സ്ഥാനം പോകുമെന്ന ഭയം. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ വനിതകൾ നിരീക്ഷിക്കുന്നുണ്ട്- മോദി പറഞ്ഞു.
‘ഒരു സംസ്ഥാനങ്ങളോടും പക്ഷപാതം ഉണ്ടാകില്ലെന്നും വലിയ സംസ്ഥാനം,ചെറിയ സംസ്ഥാനങ്ങള്‍ എന്ന ഭേദമില്ല,ഒരു സംസ്ഥാനത്തോടും ന്യായമല്ലാത്ത ഒരു കാര്യവും ചെയ്യില്ല.ഈ സുപ്രധാന അവസരം എംപിമാർ പാഴാക്കരുതെന്നും’ മോദി പറഞ്ഞു.
പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ സഭയുടെ മേശപ്പുറത്തുവച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്സഭ സ്പീക്കറും അറിയിച്ചു.
വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി നേടിയത്. 207 പേർ ബില്ലിനെ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്തു. ബില്ല് അവതരണത്തിന് അനുമതി തേടിയപ്പോൾ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ബില്ലുകളെ എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ബിൽ ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു.
വനിത സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശം എന്തായാലും സ്വീകാര്യമല്ലെന്ന് മുസ്ലിം ലീഗ്.സർക്കാരിൻ്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടം മാത്രമാണ്. ബിൽ പിൻ വലിക്കമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും അബ്ദുസമദ് സമദാനി എംപിയും ആവശ്യപ്പെട്ടു.