


തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്കൂൾ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ദുബൈയിലെ 633 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. യുഎഇയിലെ പരീക്ഷകൾ റദ്ദാക്കി. എസ്എസ്എൽസി മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും മാനദണ്ഡമാക്കി വിദ്യാർഥികൾക്ക് മാർക്ക് നൽകും. എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നതിനാലാണ് ഫല പ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അവധിക്കാലത്ത് ട്യൂഷൻ ഒരിക്കലും അംഗീകരിക്കല്ല. നിലവിലെ കാലാവസ്ഥ കടുത്ത ചൂടാണ്. തൊഴിൽ വകുപ്പ് 11 മണിമുതൽ മൂന്നുമണിവരെ തൊഴിൽ എടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കാസർകോട് ചിൻമയ വിദ്യാലയത്തിൽ വിദ്യാർഥികളുടെ ഫലം സിബിഎസ്ഇ തടഞ്ഞതിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. രക്ഷിതാക്കളും വിദ്യാർഥികളും സർക്കാരിന് പരാതി നൽകിയാൽ ഇടപെടും. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.