

ന്യൂഡൽഹി : എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകൾ സുപ്രിയ സുലെ എംപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ശരദ് പവാറിന്റെ പാർട്ടി എൻഡിഎയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ് മോദിയും പവാറുമായുള്ള കൂടിക്കാഴ്ച നടന്നത്. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസേചനവുമായി ബന്ധപ്പെട്ട വിഷയത്തിലും ശരദ് പവാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെന്നാണ് വിവരം.
വിദ്യാർഥികളുടെ ആവശ്യങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ശരദ് പവാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരിക ലക്ഷ്യമിട്ട്, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. പാർലമെന്റിൽ എൻസിപി ( എസ്പി) ക്ക് എട്ട് എംപിമാരാണുള്ളത്.