


കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മമത ബാനര്‍ജിക്കൊപ്പമുള്ള നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. മമത പക്ഷത്തെ മുന്‍ എംഎല്‍എ ആയ ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ എന്‍ഐഎ റെയ്ഡ്. തെരഞ്ഞെടുപ്പിനിടെ ബംഗാറില്‍ നടന്ന ബോംബ് സ്ഫോടന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഐഎയുടെ പരിശോധന.
സ്ഫോടനത്തിനു പിന്നില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവ് വാഹിദുല്‍ ഇസ്ലാമിനെ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റെയ്ഡ് നടന്നത്.
അതിനിടെ, വ്യാജ ഒപ്പ് കേസില്‍ അഭിഷേക് ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് നല്‍കാനുള്ള ഒരുക്കത്തിലാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്. പ്രതിപക്ഷ നേതാവായി മമത പക്ഷം ഉയര്‍ത്തിക്കാണിച്ച നേതാവ് വ്യാജ ഒപ്പുകളുപയോഗിച്ച് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കാണിക്കുകയായിരുന്നു എന്നാണ് പരാതി. കേസില്‍ ഹാജരാകാന്‍ രണ്ടുതവണ അഭിഷേക് ബാനര്‍ജിക്ക് നോട്ടീസ് നല്‍കിയിരുന്നു. രേഖകള്‍ ഹാജരാക്കി ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നിര്‍ദേശം. മേയ് ഒമ്പതിന് എംഎല്‍എമാരുടെ യോഗം ചേര്‍ന്നെന്ന അഭിഷേക് ബാനര്‍ജിയുടെ വാദം തെളിയിക്കാനായി ഇതിന്റെ മിനിറ്റ്സും പ്രമേയത്തിന്റെ പകര്‍പ്പും ഹാജരാക്കാനാണ് നിര്‍ദേശം.
തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്ക് കഷ്ടകാലമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ വിട്ട് ഭയപ്പെടുത്താനുള്ള ശ്രമമുണ്ടാകുമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു.
ബുധനാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസ് പ്രതിപക്ഷ നേതാവ് ആയി അംഗീകരിച്ചത്. 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഋതുബ്രത രേഖാമൂലം സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിനായി അനുവദിച്ച മുറിയുടെ താക്കോല്‍ കൈമാറുകയും ചെയ്തു. 80 തൃണമൂല്‍ കോണ്‍ഗ്രസ് എഎംഎല്‍എമാരില്‍ 60 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഋതബ്രത പറഞ്ഞത്.
തൃണമൂലില്‍ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെ ഋതബ്രതയും കൂട്ടരും പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. ഒരുപക്ഷേ നിയമസഭയില്‍ പുതിയ സംഘമായി ഇരിക്കുകയോ, ബിജെപിയുടെ ഭാഗമാകുകയോ ചെയ്താല്‍ അത് മമതക്ക് വലിയ തിരിച്ചടിയാകും. ഇവര്‍ പാര്‍ട്ടി പേരും ചിഹ്നവും ആവശ്യപ്പെട്ടാല്‍ അത് നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും. മഹാരാഷ്ട്രയിലെ പ്രബല പാര്‍ട്ടിയായ എന്‍സിപിയില്‍ കണ്ടതിന് സമാനമായ രാഷ്ട്രീയ സ്ഥിതിയാണ് ബംഗാളിലുള്ളത്.