


ന്യൂഡൽഹി : തിഹാർ ജയിലിൽ സ്വന്തമായി ഒരു അടുക്കള അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരൻ കോടതിയിൽ. രാജ്യവിരുദ്ധ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയ കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു വാൻഡൈ കോടതിയെ സമീപിച്ചത്. ജയിലിലെ എരിവും എണ്ണയുമുള്ള ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും ഇതുകാരണം തന്റെ ആരോഗ്യം മോശമാവുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ 50 ദിവസമായി ശരിയായി ഭക്ഷണം കഴിച്ചിട്ടില്ല. മാനുഷിക പരിഗണനകൾ ചൂണ്ടിക്കാട്ടി ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവാദിക്കണമെന്നും അമെരിക്കൻ ശൈലിയിലുള്ള ഭക്ഷണക്രമം പിന്തുടരാൻ അനുമതി നൽകണമെന്നുമെന്നും ഇയാൾ കോടതിയെ അറിയിച്ചു.
തനിക്ക് ആവശ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ഇയാൾ കോടതിയിൽ സമർപ്പിച്ചു. ഇൻഡക്ഷൻ സ്റ്റൗ, പാത്രങ്ങൾ, ചോപ്പർ, റെഡ് മീറ്റ്, ചിക്കൻ, ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ, അരി, പാസ്ത, നൂഡിൽസ്, നിലക്കടല, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ് തുടങ്ങിയ പച്ചക്കറികൾ, ബ്രെഡ്, ബട്ടർ, ഒലീവ് ഓയിൽ, പാൽ, സോയ മിൽക്ക് തുടങ്ങിയവയെല്ലാം പ്രതി നൽകിയ പട്ടികയിലുണ്ട്. ഇതിന്റെയെല്ലാം മുഴുവൻ ചെലവും പ്രതിയുടെ കുടുംബം വഹിക്കുമെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മാത്യു വാൻഡൈയുടെ ഹർജി പരിഗണിച്ച കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മറുപടി നൽകാനാവില്ലെന്ന് അന്വേഷണ ഏജൻസി എൻഐഎ വ്യക്തമാക്കി. ഹർജി വീണ്ടും ജൂലൈ 21 ന് പരിഗണിക്കും.