


തിരുവനന്തപുരം : നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ തുടർപഠനത്തെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
സെൻസസ് ഡ്യൂട്ടി മൂലം പേപ്പർ മൂല്യനിർണ്ണയത്തിന് ആവശ്യത്തിന് അധ്യാപകരെ ലഭ്യമാകാത്ത സാഹചര്യം, ഗൾഫ് മേഖലയിലുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് അവിടുത്തെ പരീക്ഷകൾ വൈകിയത്,ഫലപ്രഖ്യാപനത്തിനായി ഉപയോഗിച്ച സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക തടസം തുടങ്ങിയ വിവിധ കാരണങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഡിഗ്രി പ്രവേശനം നടന്നു കൊണ്ടിരിക്കെ ഫലപ്രഖ്യാപന തീയതിയിൽ വ്യക്തത വന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.