

കണ്ണൂര്‍ : സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് പികെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പരാതി നൽകി. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. ലിങ്കുകൾ ചേർത്താണ് പരാതി. ഭർത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പികെ ശ്രീമതി പറയുന്നു. ജനം ടിവി, കർമ ന്യൂസ്, സുദിനം പത്രം, ഡെയ്ലി ഹണ്ട് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സംഘപരിവാറിന്റെ ചാനലായ ജനം ടിവി,ഭാരത് ലൈവ്, കർമ തുടങ്ങിയ മാധ്യമങ്ങളാണ് വ്യാജപ്രചരണം നടത്തിയത്. പി.ആര് കൃഷ്ണന് എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു വാർത്ത.തനിക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ശ്രീമതി ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിയിരുന്നു. ഏറെ കാലമായി ഇത് തുടരുന്നു. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു.
എന്നാൽ ഇതിനെതിരെ പിആർ കൃഷ്ണന്റെ മകൻ അജിത്ത് രംഗത്തെത്തിയിരുന്നു. ‘ശ്രീമതി ടീച്ചർ എന്റെ അമ്മയുടെ പെൻഷൻ വാങ്ങില്ല. രാഷ്ട്രീയ വൈരാഗ്യത്താൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കൊന്നും ഇതിന്റെ ആവശ്യമില്ലെന്ന് എല്ലാർക്കുമറിയാം. ഇതിനെതിരെ ടീച്ചറുടെ പ്രതികരണം കണ്ടപാടെ ഞാനവരെ വിളിച്ചിരുന്നു. എന്നാലാവുന്ന പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പോലും ഇത്തരം നീക്കങ്ങൾ ആരും നടത്തരുത്’ എന്നാണ് അജിത് പറഞ്ഞത്.