


തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്ന ആഭ്യന്തര വിമർശനങ്ങൾക്ക് വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയും പെരുമാറ്റവും ശരിയായിരുന്നില്ലെന്ന് പാർട്ടി സെക്രട്ടറി യോഗത്തിൽ പരസ്യമായി സമ്മതിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെ തന്റെ ശൈലിയെക്കുറിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും കടുത്ത വിമർശനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
“അച്ഛൻ ഒരിക്കലെങ്കിലും സ്വന്തം വാർത്താസമ്മേളനങ്ങൾ കണ്ണാടിയിൽ നോക്കുന്നത് പോലെ വീണ്ടും കണ്ടുനോക്കാറുണ്ടോ” എന്ന് തന്റെ മകൻ നേരിട്ട് ചോദിച്ച കാര്യം ഗോവിന്ദൻ യോഗത്തിൽ പങ്കുവെച്ചു. മാധ്യമപ്രവർത്തകരോട് തിരികെ പ്രകോപനപരമായി ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി താൻ ഇപ്പോൾ പൂർണ്ണമായി നിർത്തിയെന്നും ഇനിയങ്ങോട്ട് കൂടുതൽ പക്വതയോടെ മാത്രമേ പൊതുസമൂഹത്തിൽ പെരുമാറൂ എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, തന്റെ ഭാര്യ പി.കെ. ശ്യാമളയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളെ എം.വി. ഗോവിന്ദൻ ശക്തമായി പ്രതിരോധിച്ചു. പാർട്ടിയിൽ ആണധികാരം പ്രയോഗിക്കാതിരിക്കാനും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും, ഈ തീരുമാനത്തെ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ ആണധികാരത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം തിരിച്ചടിച്ചു.
സംസ്ഥാന സെക്രട്ടറിയുടെ മറുപടിക്ക് മുന്നോടിയായി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമാനതകളില്ലാത്ത പ്രത്യാക്രമണമാണ് ജില്ലാ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. പിണറായി വിജയന്റെ കടുത്ത ധാർഷ്ട്യവും സാധാരണക്കാരന് ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണ് പാർട്ടി തകർന്നടിയാൻ പ്രധാന കാരണമെന്ന് നേതാക്കൾ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത ഭാഷയിലാണ് യോഗം വിചാരണ ചെയ്തത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ പന്തലിട്ട് സാധാരണക്കാരായ ജനങ്ങളെ നേരിട്ട് കണ്ട് പരാതികൾ സ്വീകരിക്കുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു സാധാരണക്കാരന് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മുഷിഞ്ഞ ഷർട്ട് ഇട്ട് വരുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം മാറി നിൽക്കാൻ പറയുന്ന അവസ്ഥ വരെ ഇവിടെയുണ്ടായെന്ന് നേതാക്കൾ ആരോപിച്ചു.
ജനങ്ങളോട് “വീട്ടിൽ പോയി പറയാൻ” മുഖ്യമന്ത്രി ആക്രോശിച്ചതിന് പൊതുസമൂഹം വലിയ വിലയാണ് നൽകിയതെന്നും, സ്വന്തം പാർട്ടി പ്രവർത്തകൻ ആവേശത്തോടെ ഒരു സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോൾ പോലും പിണറായി വിജയൻ അത് തടഞ്ഞത് ജനങ്ങളിൽ വലിയ അമർഷമുണ്ടാക്കിയെന്നും വിമർശനമുയർന്നു. പ്രായപരിധിയുടെ പേരിൽ നിരവധി മുതിർന്ന സംസ്ഥാന സമിതി അംഗങ്ങളെപ്പോലും മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തിയ പാർട്ടി, പിണറായി വിജയന് മാത്രം എന്ത് പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് പ്രായപരിധിയിൽ ഇളവ് നൽകിയതെന്ന് നേതാക്കൾ ചോദ്യം ചെയ്തു. തോൽവിക്ക് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം നടത്തുന്നത് ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് ഉയർന്ന ചോദ്യത്തിന്, “പിണറായി അല്ലാതെ നിലവിൽ സീനിയറായി വേറെ ആരുണ്ട്” എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുചോദ്യം.
പിണറായി വിജയന് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായിരുന്ന എം ബി രാജേഷ്, വീണ ജോർജ്ജ് എന്നിവരുടെ പ്രവർത്തനങ്ങൾ പൂർണ്ണ പരാജയമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് കാരണം മണ്ഡല പുനർനിർണ്ണയത്തിലെ പാകപ്പിഴകളാണ്. ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ ഭവനപദ്ധതി പോലും പാതിവഴിയിൽ നിലച്ചുപോയി. മന്ത്രിമാരുടെ ഓഫീസുകൾക്ക് യാതൊരുവിധ സംഘടനാ ബോധവും ഉണ്ടായിരുന്നില്ല.
പ്രത്യേകിച്ച് വീണ ജോർജ്ജിനെതിരെ അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നത്. സംഘടനാ ബോധമില്ലാത്ത ഇത്തരം വ്യക്തികളെ ഇനി മേലിൽ മന്ത്രിമാരാക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുൻപ് മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും “പത്തനംതിട്ട ടൗണിൽ കാണാം” എന്ന് വീണ ജോർജ്ജ് നടത്തിയ വെല്ലുവിളി യഥാർത്ഥത്തിൽ വോട്ടർമാരായ ജനങ്ങളോടായിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ കനത്ത പ്രഹരം ആ അഹങ്കാരത്തിനുള്ള ജനങ്ങളുടെ കൃത്യമായ മറുപടിയാണെന്നും, ജനകീയ സമരങ്ങളെ അനാവശ്യമായി വഴിതിരിച്ചുവിടാനാണ് മന്ത്രി എപ്പോഴും ശ്രമിച്ചതെന്നും തിരുവനന്തപുരത്തെ മുതിർന്ന നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.