
തിരുവനന്തപുരം : ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണ തള്ളി മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ക്രമക്കേട് നടത്തിയിട്ടില്ലെന്നും, നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ലെന്നുമാണ് പ്രതികരണം. മിൽമയുടെ നെയ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. ശബരിമലയിലേക്ക് നൽകിയ നെയ്യിൽ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോർഡ് ഇത് വരെ അറിയിച്ചിട്ടില്ല. നെയ് കൈ മാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം നൽകിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി.
ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ് നിറച്ചോ എന്നത് അന്വേഷണത്തിൽ കണ്ടെത്തണം. ലെഡ് ഒക്കെ മാറ്റി അങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. അയച്ച നെയ്യുടെ നെയ് മിൽമ പരിശോധന നടത്തിയിരുന്നുവെന്ന് കെ എസ് മണി പറഞ്ഞു. ദേവസ്വം വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അന്വേഷണത്തോടും മിൽമ സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്തു വീഴ്ച്ച ഉണ്ടെന്ന് കണ്ടെത്തിയാൽ ഉറപ്പായും നിയമനടപടി എടുക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.
ക്ഷീര കർഷകർക്ക് സഹായം ആകുമെന്ന നിലയിൽ മിൽമ നെയ് വാങ്ങണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം ബോർഡിനെ സമീപിക്കുകയായിരുന്നു. ഭക്തരിൽ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയിൽ ദൈനംദിന ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പടെ പറഞ്ഞത്. മിൽമയുടെ നെയ് വേണ്ടെന്നു തീരുമാനം എടുത്തു എന്നത് ചില കേന്ദ്രങ്ങളുടെ പ്രചാരണമാണെന്ന് കെ എസ് മണി പറഞ്ഞു.