


കോൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയുണ്ടായെന്നും മമത വിമർശിച്ചു.
സാഗർദിഘിയിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബുധനാഴ്ച മാൾഡ ജില്ലയിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു.
എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഗ്രാമവാസികളും ഉദ്യോഗസ്ഥരും തമ്മിൽ പ്രശ്നമുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധമാണ് മാൾഡയിലുണ്ടായത്. പ്രതിഷേധക്കാർ അഞ്ചോളം നിയമസഭാമണ്ഡലങ്ങളിൽപ്പെടുന്ന ദേശീയ, സംസ്ഥാനപാതകളും ഗ്രാമീണറോഡുകളും തടഞ്ഞു.
കൊൽക്കത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ ടിഎംസി പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി. എസ്ഐആറുമായി ബന്ധപ്പെട്ട ഫോം ആറ് അപേക്ഷകൾ പൂരിപ്പിക്കുന്നതിൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരേ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.