


ബെംഗളൂരു : കൊത്തനൂർ നാരായണപുരക്ക് സമീപം താൽക്കാലിക ഷെഡിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു സഹോദരങ്ങൾ മരിച്ചു. റായ്ച്ചൂർ ജില്ലയിൽ നിന്നുള്ള കൂലിത്തൊഴിലാളികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (5), ആശ (3) എന്നിവരാണ് മരിച്ചത്. ജെസിഎസ് കമ്പനിയിലെ തൊഴിലാളികളായ ഈ കുടുംബം കഴിഞ്ഞ ആറുമാസമായി നാരായണപുരയിലെ താൽക്കാലിക ഷെഡിലായിരുന്നു താമസം.
ജോലിക്ക് പോകുന്നതിന് മുൻപ് മാതാവ് സാവിത്രി കുട്ടികളെ മുത്തശ്ശിക്കൊപ്പമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തശ്ശി പുറത്തുപോയ സമയത്താണ് ഷെഡിൽ തീ പടർന്നത്. അകത്ത് കുടുങ്ങിപ്പോയ കുട്ടികളിൽ ഒരാൾ സംഭവസ്ഥലത്തും, രണ്ടാമത്തെ കുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരണപ്പെട്ടത്.
നാട്ടിൽ പോയി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചത്. കൊത്തനൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.