


തിരുവനന്തപുരം : സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻറെ ചരമവാർഷിക ദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമ്മക്കുറിപ്പിന് ഒഴിവാക്കി പാർട്ടി മുഖപത്രമായ ദേശാഭിമാനി. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടിലുള്ള ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത് . വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്രത്തോടൊപ്പം സ്ഥിരമായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഒഴിവാക്കി പാർട്ടി പത്രം ഇന്ന് വിതരണത്തിനെത്തിയത്.
വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ അറിവോടെയോ അല്ലാതെയോ അച്ചടി പൂർത്തിയായ ശേഷം, അവസാന നിമിഷം ഈ പതിപ്പ് വായനക്കാരിലേക്ക് എത്തേണ്ടതില്ലെന്ന് ദേശാഭിമാനി അധികൃതർ തീരുമാനിക്കുകയായിരുന്നു. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളോ മറ്റോ പ്രതിപാദിക്കുന്ന ലേഖനത്തിലെ പരാമർശങ്ങളാകാം ഈ പെട്ടെന്നുള്ള പിൻമാറ്റത്തിന് പിന്നിലെന്നാണ് സൂചന.
എന്നാൽ, വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതിന് കാരണമായി ‘സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്നൊരു വിശദീകരണ അറിയിപ്പ് മാത്രമാണ് പത്രത്തിൽ നൽകിയിരിക്കുന്നത്.