


തൃശൂർ : വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു മലയാളിയായ ദീപക് കൃഷ്ണൻ.
തെരുവുനായ ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചു. പരിക്കേറ്റ് നിലത്തുവീണ യുവതിയുടെ നെഞ്ചത്ത് ചവിട്ടിയെന്നും ദൃക്സാക്ഷി പറയുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വെളിപ്പെടുത്തൽ നടത്തിയത് മരിച്ച സുനിതയാണ്.